തിരുവനന്തപുരം: ശബരിമലയിൽ നടപ്പാക്കിയിരുന്ന പുണ്യം പൂങ്കാവനം പദ്ധതിയിൽ നോഡൽ ഓഫീസർ പി.വിജയനെതിരെ അജിത് കുമാർ നൽകിയ റിപ്പോർട്ട് തള്ളി സർക്കാർ. അന്വേഷണത്തിൽ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് പി.വിജയന് സർക്കാർ ക്ലീൻ ചിറ്റ് നൽകി.
ശബരിമലയിലെ മാലിന്യ നിർമാർജനവും ഭക്തജന സേവനവും ലക്ഷ്യമിട്ട് പോലീസ് നടപ്പിലാക്കി വന്നിരുന്ന മാതൃകാപരമായ പദ്ധതിയാണ് പുണ്യം പൂങ്കാവനം. എന്നാൽ പദ്ധതിയുടെ മറവിൽ ക്രമക്കേടുകൾ നടക്കുന്നുവെന്ന പരാതിയെത്തുടർന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അന്നത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ. അജിത് കുമാറിനോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ പി. വിജയനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് അജിത് കുമാർ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയും ശബരിമല ചീഫ് കോ-ഓഡിനേറ്ററായ അദ്ദേഹം പദ്ധതി നിർത്തിവെക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു. തുടർന്ന് സർക്കാർതലത്തിൽ അന്വേഷണം നടത്താൻ ഹൈക്കോടതി നിർദ്ദേശിക്കുകയായിരുന്നു.
ആഭ്യന്തര സെക്രട്ടറി നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് പി.വിജയന്റെ നടപടികൾ പൂർണമായി തൃപ്തികരമാണെന്ന് സർക്കാർ കണ്ടെത്തിയത്. പദ്ധതിയിൽ യാതൊരുവിധ ക്രമക്കേടുകളും നടന്നിട്ടില്ലെന്ന് വ്യക്തമാക്കിയ സർക്കാർ ഇതു സംബന്ധിച്ച് ഉത്തരവിറക്കി.
വരുന്ന മണ്ഡലകാലത്ത് പുണ്യം പൂങ്കാവനം പദ്ധതി വീണ്ടും സജീവമായി തുടരാനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്. നിലവിൽ ക്രമസമാധാന ചുമതലയുള്ള എഡിജിപിയെന്ന നിലയിൽ പി. വിജയനാണ് ശബരിമലയുടെ ചുമതല വഹിക്കുന്നത്.